വീണ്ടും കടല്‍കടന്നു,കഴിഞ്ഞ നവംബറില്‍."പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം" പ്രദര്‍ശനം ഉണ്ടായിരുന്നു ദുബായില്‍. പോക്കുവരത്തും കറക്കങ്ങളുമായി പത്തു ദിവസമാണ് പ്ലാന്‍ ചെയ്തത്.പതിവു പോലെ പ്ലാനൊക്കെ കാറ്റില്‍ പറത്തി. മാസം പോയതറിഞ്ഞില്ല.മരുഭൂമിയെങ്കില്‍ മരുഭൂമി.അത് വിട്ടുപോരാന്‍ തോന്നീയില്ല. യാത്ര നരകത്തിലേക്കായാല്‍ പോലും ഇപ്പോള്‍ അസ്വദിക്കാമെന്നായിരിക്കുന്നു. ശീലം കൊണ്ടും വകതിരിവുള്ള സൗഹൃദങ്ങള്‍ കൊണ്ടും ഇപ്പോള്‍ എവിടെയും ഒരേ പോലെയാകുന്നു.ഒന്നുകില്‍ എല്ലായിടവും മരുഭൂമികള്‍ അല്ലെങ്കില്‍ എവിടെയും പച്ചപ്പുകള്‍.
'പ്രണയത്തിന്' ഒറ്റ പ്രദര്‍ശനമാണ് ദുബായില്‍ തീരുമാനിച്ചത്.പക്ഷെ അത് നാലായി വളര്‍ന്നു.എല്ലാ സാഹചര്യവും ആഘോഷമാക്കുന്ന നാടക പ്രവര്‍ത്തകനായ സഞ്ജുവന്റെ മുന്‍ കയ്യില്‍ പ്രദര്‍ശങ്ങള്‍ ഓരോന്നായി വന്നു ചേരുകയായിരുന്നു.സഞ്ജുവാണ് ‘പ്രണയം’നിര്‍മ്മിച്ചത്.ഷാര്‍ജയില്‍ ദുബായിലും അജ്മാനിലും ഉമ്മുല്‍ ഖൊയ്വാനിലും അല്‍ അയിനിലും അബുദാബിയിലുമൊക്കെയായി ഞങ്ങള്‍ സിനിമ കാണിച്ചു,അലഞ്ഞു തിരിഞ്ഞു.
നല്ലൊരു ജോലിക്കുവേണ്ടി കറങ്ങുന്നവരും ജോലിയുമായി കറങ്ങുന്നവരും എവിടെയുമുണ്ട്,മരുഭൂമിയിലുമുണ്ട്.ചാലക്കുടിക്കാരി ജീനയും പയ്യന്നൂരിലെ ബിന്ദുവും ന്യൂസ് ഫോട്ടൊഗ്രാഫറായ ബാലുവും ജോലിയുമായി കറങ്ങുന്നവരാണ്.രാവിലെ ഇവര്‍ ആരുടെയെങ്കിലും കാറില്‍ കയറിയിരുന്നാല്‍ മതി.ഇവിടെ യാത്ര എവിടെക്കായാലും വ്യത്യസമില്ല.എവിടെയും കോണ്‍ക്രീറ്റുകള്‍,മരുഭൂമികള്‍.കാലം പോലെയാണ് ഇവരുടെ കാറുകള്‍.ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല.ലിഫ്റ്റിറങ്ങി പുറത്തേക്കുള്ള വഴിയുടെ ദിശ തെറ്റിയാല്‍ പിന്നെ കെട്ടിടത്തിന്റെ വലിപ്പമാകെ ഒന്ന് ചുറ്റി വരണം.
അല്‍ അയിനീലേക്ക് പോകും വഴി അനന്തമായ കമ്പിവേലിക്കരികെ ബിന്ദു കാര്‍ ചാരിനിര്‍ത്തി.പല പല നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു.നാട്ടില്‍ പത്തിരുപത് പശുക്കളെ വാങ്ങി വളര്‍ത്തുകയാണ് ബിന്ദുവിന്റെ സ്വപ്ന പദ്ധതി.മരുഭൂമിയില്‍ പാര്‍ക്കുന്നവര്‍ പണിതുയര്‍ത്തുന്ന സ്വപ്നങ്ങളില്‍ പച്ചപ്പും പശുക്കളും കിളികളുമൊക്കെ ഉണ്ടാവും.തൃശൂര്‍ തമാശകള്‍ അവര്‍ക്കിഷ്ടമാണ്.ജയറാം തൃശൂര്ക്കാരനാണ്.തൃശൂര്‍ വിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ അജിതിനെ വിളിക്കും.നടത്തറ കുഞ്ചിയമ്മയെപ്പറ്റി ഒരിക്കല്‍ അജിത് പറഞ്ഞു.പാല്‍ കിട്ടാന്‍ വൈകുമ്പോള്‍ ചായക്കട നടത്തുന്ന കുഞ്ചിയമ്മ സ്വന്തം മുലപ്പാല്‍ കൊണ്ട് ചായ ഉണ്ടാക്കാറുണ്ടത്രെ.ശില്പി രാജന്‍ ഇവിടെയും പ്രശസ്തനാണ്,ശില്പിയുടെ കഥകളും.
കമ്പിവേലിക്കും പാറക്കെട്ടുകള്‍ക്കുമപ്പുറം ഒമാന്‍ ആണ്.ചില വീടുകളും കണ്ടു,അതില്‍ നിന്നും തല നീട്ടുന്ന ചില മനുഷ്യജീവനേയും,വീടുവെച്ച മനുഷ്യര്‍ എല്ലായിടത്തും ഒരു പോലെയാണ്.ഉടലുള്ളില്‍ തല പുറത്ത്.കൊടുങ്ങല്ലൂര്‍ക്കാരന്‍ ഗഫൂര്‍ അപ്പുറത്തുണ്ട്.വിളിച്ചാല്‍ അതിര്‍ത്തി ചാടിക്കടക്കാന്‍ സഹായിക്കുമെന്നറിയാം.ബിന്ദു എന്റെ കൈ പിടിച്ചു.ചാടല്ലെ ചാടല്ലെ എന്ന് പറഞ്ഞു.കാറില്‍ ചാരിക്കിടന്ന് ഞാന്‍ കണ്ണടച്ചു.ഇരുട്ടിനപ്പുറം അതിര്‍ത്തികളില്ലാത്ത എന്റെ ലോകം തെളിഞ്ഞു.അതിര്‍ത്തികള്‍ മാഞ്ഞു പോകുന്നത് ഞാന്‍ സങ്കല്പിച്ചു നോക്കി.മനുഷ്യരെല്ലാരുമൊന്നു പോലെ,പിന്നെ എന്തിനതിര്‍ത്തികള്‍.അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിലും മതില്‍ കെട്ടുന്നതിലും വേലി പാകുന്നതിലും മനുഷ്യര്‍ ഇന്ന് കൂടുതല്‍ ഉല്‍സുകരാവുന്നു.ഒരു വീടിന്റെ ഉമ്മറത്തുകൂടെ കടന്ന് മറ്റൊരു വീടിന്റെ അടുക്കളഭാഗത്തു കയറി.... അങ്ങിനെയങ്ങിനെ പത്തിരുപത് വീടിന്റെ സൗമനസ്യങ്ങളെ തൊട്ടും അളന്നുമാണ് ചെറുപ്പത്തില്‍ ഒന്നര കി.മീറ്റര്‍ ദൂരെയുള്ള വാടാനപ്പള്ളി നടയിലെത്തുക.
കാസര്‍കോടെ ചെറുവത്തൂരില്‍ സി.പി.ശ്രീധരന്റെ തറവാട്ടു വീട്ടില്‍ ഈയിടെ പോയിരുന്നു,ഒരു തെയ്യം.മകന്‍ വിനോദിന്റെ ക്ഷണപ്രകാരം.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊതു സുഹൃത്തുക്കള്‍ അവിടേക്ക് വന്നിരുന്നു.വൈകീട്ട് നാടുകാണാനിറങ്ങിയ ഞങ്ങള്‍ക്ക് വഴി തെറ്റി. ഒരു സ്ത്രീ ഞങ്ങളെ അവരുടെ വീടിനുള്ളിലൂടെ വഴി നടത്തി പിന്‍ ഭാഗത്തെത്തിച്ചു.പിന്നെ മറ്റൊരു വീടിന്റെ അടുക്കള ഭാഗത്തേക്ക് കൊണ്ടു പോയി ലീലേ എന്നോ ഭാനു എന്നോ നീട്ടിവിളിച്ച് ഞങ്ങള്‍ക്ക് പോകേണ്ട വീട്ടില്‍ എത്തിക്കന്‍ ഏര്‍പ്പാടാക്കി.തിരുവനന്തപുരത്തു നിന്നും കോട്ടയത്തു നിന്നുമൊക്കെ എത്തിയ തെക്കന്‍ സുഹൃത്തുക്കള്‍ക്കിത് കൌതുകമുള്ള അനുഭവമമായി.
ഷാര്‍ജ അല്‍നാദയിലെ സഞ്ജുവിന്റെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കു വേണ്ടിയുള്ള ഹണ്ടിംഗ് ആരംഭിച്ചു.എത്തി സലാത്തിന്റെ സിം മൊബൈലില്‍ നിറച്ചു.(ഈ യാത്രയില്‍ എനിക്ക് പിടിച്ച ഒരു വാക്ക് എത്തി സലാത്ത് എന്നതായിരുന്നു.)പലയിടങ്ങളില്‍ നിന്നും അവര്‍ വരവായി.കാമറയും തൂക്കി പാതി തുറന്ന ഷട്ടര്‍ ചിരിയുമായി ആദ്യം ബാലുവെത്തി.ജോളിയില്ലാത്ത ബാലു വേറെ ആളാണ്,ഒറ്റയാവുമ്പോള്‍ എല്ലാവരും ബുദ്ധന്മാരാണ്.അതിന്റെ അഴകൊന്ന് വേറെയാണ്. ശോഭ ജീന രാജീവ് ബിന്ദു ജയറാം പ്രദീപ് സതീഷ്,ചാന്ദ്നി,ഗാനന്‍,വല്‍സലന്‍.കബീര്‍,ഷീമാബി,പപ്പന്‍,മധു,ലെന്‍സ്മാന്‍ ഷൗക്കത്ത്,പ്രദീപ്,ആഘോഷങ്ങളുടെ നാളുകളായിരുന്നു.ശോഭക്കും കാമറക്കണ്ണുകളുണ്ട്.ചാന്ദിനിക്ക് കവിതയുടെ അസുഖമാണ്,പിന്നെ പാട്ടിന്റെയും.പാരമ്പര്യമാണ്.അച്ഛന്‍ ബാലചന്ദ്രന്‍ കവിയാണ്.തപാല്‍ക്കാരന്‍ എന്ന കവിതാസമാഹാരം വിപണിയിലുണ്ട്.
സൂസന്‍ യാങോവിട്സിന്റെ പ്രശസ്തമായ
ദി ബോക്സസ് എന്ന നാടകത്തിന്റെ റിഹേര്‍സല്‍ സഞ്ജുവിന്റെ വീട്ടില്‍ നടക്കുന്നുണ്ടായിരുന്നു. സഞ്ജുവും സംഘവും ഇതിന്റെ തിരക്കിലേക്ക് പോയി.അനൂപ് ചന്ദ്രന്‍,ഷംനാദ്,രാജേഷ് വിശ്വനാഥ്,സുഭാഷ്,ബിജു,വിജു ജോസ്ഫ്.ഇവരൊക്കെ ദുബായ് പ്ലാറ്റ്ഫോം തിയ്യറ്റര്‍ ഗ്രൂപ്പില്‍ നാടകവുമായി അലിഞ്ഞു ചേര്‍ന്നവരാണ്.സംവിധായകന്‍ ടി.വി.ബാലാകൃഷ്ണന്‍ എന്നോടൊപ്പം ഫ്ലൈറ്റില്‍ ചാടിക്കയറിയതിനാല്‍ അവര്‍ക്കൊരു സംവിധായകനെ കിട്ടി.ബാലകൃഷ്ന്‍ ഒപ്പം ഉള്ളതിനാല്‍ സ്വാഭാവികമായും
യാത്ര സുഖകരമായിരുന്നു,ഞങ്ങള്‍ രണ്ടുപേരും വിവാഹത്തിലേക്ക് ടേക്കോഫ് ചെയ്തവരായിരുന്നില്ല.ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ഞാന്‍ കുറച്ച് മുന്നിലായിപ്പോയി. പേപ്പറീലെ എന്തോ സംശയത്തിന്റെ പേരില്‍ ബാലകൃഷ്ണനെ അറബി ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി.അറബിക്കും തൃശൂര്‍ ഭാഷയും തമ്മില്‍ കുറച്ചു നേരം ഏറ്റുമുട്ടല്‍ നടന്നു.അരബികള്‍ തളര്‍ന്നു.കൂട്ടിന് എന്നെ തിരഞ്ഞ ബാലകൃഷ്ണന്‍ കണ്ടത് യേശുവിനെ കുരിശില്‍ തറച്ച മാതിരിയുള്ള നില്പ്.അവന്‍ പൊട്ടിച്ചിരിച്ചു.പന്തികേട് തോന്നിച്ച അറബി അവനെ വെറുതെ വിട്ടു.സുരക്ഷ പരിശോധനാ സമയത്ത് എന്റെ കൈ പൊക്കലാണ് അവനെ ചിരിപ്പിച്ചത്.
ഓരോ ദിവസവും ഓരോ വീടുകളില്‍ കൂടി. പൊടിക്കാറ്റമര്‍ന്ന സന്ധ്യയില്‍ ഹസന്‍ ഷെരീഫ്,മൊഹമ്മദ് കാസിം എന്നീ അറബി പെയിന്റര്‍മാര്‍ക്കൊപ്പം കൂടി,ബെര്‍ ദുബായിയിലെ ബാര്‍ ഹോട്ടലില്‍.കൂടെ കാസിമിന്റെ കാമുകിയായ ഇറ്റാലിയന്‍ പെയിന്റര്‍ ക്രിസ്റ്റിയാനയും ഉണ്ടായിരുന്നു.വയലാറും ദേവരാജനും യേശുദാസും മുല്ലപ്പെരിയാറും ബഹുദൂരം അതിവേഗം എന്നിങ്ങനെ പല കാര്യങ്ങളും മറന്ന ദിവസമായിരുന്നു അത്.മിഡില്‍ ഈസ്റ്റിലെ അരാജകവാദികളാണ് ഹസന്‍ ഷെരീഫും കാസിമും.മതത്തേയും ഭരണത്തേയും മാറി നടന്നവര്‍. മീന്‍ പിടുത്തത്തിനും ആഘോഷങ്ങള്‍ക്കുമുള്ള മറ്റൊരു ദിവസത്തെ അവരുടെ ക്ഷണം സ്വീകരിച്ച്, മേഘങ്ങളും നക്ഷത്രങ്ങളുമില്ലാത്ത പാതിരാത്രിയില്‍ അല്‍ നാദയിലേക്ക് മടങ്ങി.ആര്‍ട്ട് കുറേറ്ററായ വത്സലനും സംഘത്തിലുണ്ടായിരുന്നു.
അബുദാബി സിനിമാ പ്രദര്‍ശനം കേരള സോഷ്യല്‍ സെന്ററിലായിരുന്നു. കുറെ നാട്ടുകാരെ അവിടെ കണ്ടു.സുഹൃത്തുക്കളായ കോഴിക്കോട്ടുകാരന്‍ അബ്ദുള്ളക്കോയയും ജോഹന്നാസ്ബര്‍ഗ് സ്വദേശി മുട്ടീവ് വുസാനെയും അവിടെ വന്നു.മുട്ടീവ് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.നാട്ടുകല്യാണങ്ങള്‍ക്ക് പോകും പോലെ ഞങ്ങള്‍ മലയാളികള്‍ ആണും പെണ്ണും പിടക്കോഴികളുമായി അവിടെക്ക് മാര്‍ച്ച് ചെയ്തു.അവരുടെ ഫ്ലാറ്റ് നിറഞ്ഞു തുളുമ്പി.അവരുടെ ദക്ഷിണാഫ്രിക്കയിലുള്ള മകള്‍ക്ക് എയ്ഡ്സാണ്.കേരളത്തിലെ വൈദ്യമഠം ചെറിയനമ്പൂതിരിയുടെ ഔഷധക്കൂട്ട് മകളുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് മുട്ടീവ് പറഞ്ഞു.അവരുടെ പ്രിയ സുഹൃത്ത് സഗീര്‍ നാട്ടില്‍ നിന്ന് മുടങ്ങാതെ മരുന്നെത്തിക്കുന്നു.ഒരു മണ്‍സൂണ്‍ കാലത്ത് മുട്ടിവ് കേരളത്തില്‍ വന്നു.കുറെ യാത്ര ചെയ്തു.മഴ നനഞു,മഴയില്‍ നൃത്തം ചെയ്തു,
പരിചയത്തിലുള്ള രോഗികള്‍ക്കും കേരളത്തില്‍ നിന്നും കൊടുത്തയക്കപ്പേടുന്നുണ്ട്.ഫ്ലാറ്റിലേക്ക് വരുമ്പോള്‍ ചപ്പലും കാലുറകളുമൊന്നും അഴിക്കേണ്ടതില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു.ഞങ്ങളുടെ രീതി അതാണെന്ന് ബിന്ദു പറഞ്ഞു.അവരുടെ രീതി അതല്ലെന്ന് മുട്ടിവ് പറഞ്ഞു.അതിഥികളെ പൊടിയോടു കൂടിത്തന്നെ സ്വീകരിക്കാനാണവര്‍ക്കിഷ്ടം.അടുത്ത തവണയാവട്ടെ,കൂടുതല്‍ പൊടിയുമായി വരാം എന്ന് ഞങ്ങള്‍ തമാശ പറഞ്ഞു.അവര്‍ പ്രശസ്തമായ ഒരു ആശുപത്രിയില്‍ സൈക്കോളജിസ്റ്റാണ്.മുട്ടീവിന് ജീവിതം അടിമുടി ആഘോഷമാണ്.അവര്‍ എപ്പോഴും ചുവടുകള്‍ വെക്കും,എന്തു ചെയ്യുമ്പോഴും.ചില മ്യൂസിക് വീഡിയോ അവര്‍ കാണിച്ചു തന്നു.പാട്ടു പാടി.വൈന്‍ പകര്‍ന്നു.ശോഭയും ബാലുവും ഓരോന്നും കാമറയിലാക്കി. ഒരു രാത്രി കൂടി കലണ്ടറില്‍ അമര്‍ന്നു. ഒരാളെ കുടിപ്പിക്കാതെ എപ്പോഴും ഞങ്ങള്‍ ഒപ്പം നില നിര്‍ത്തി.ദീര്‍ഘമായ രാത്രിയോട്ടങ്ങളാണ്.എന്നും.പോലീസിനെയും പേടിക്കണം.
ജീനയുടെയും രാജീവിന്റെയും വീട്ടില്‍ നിന്നിറങ്ങിയ രാത്രി കോട മഞ്ഞു പോലെ ഒന്ന് ഞങ്ങളെ മൂടി.ഞങ്ങള്‍ക്ക് പരിസരങ്ങള്‍ നഷ്ടമായി.റോഡില്‍ നിന്നും വണ്ടികളെല്ലാം പിന്‍വലിഞ്ഞു പോയിരുന്നു.മരുഭൂമിയുടെ സ്വഭാവമാറ്റം പുതിയ ലഹരിയായി.അടുത്ത ദിവസം സഞ്ചരിക്കുമ്പോള്‍ ബാലു പറഞ്ഞു.മേഘങ്ങള്‍ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു,കാലാവസ്ഥ മാറുകയാണ്.തണുപ്പിന്റെ കാലം വരുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ജീവിതത്തെ ആഘോഷത്തില്‍ നിറക്കുന്ന മനുഷ്യരെ എല്ലാ ദിവസവും നിരത്തിലിറക്കിയതിന്റെയും നിലാവു കൊള്ളീച്ചതിന്റെയും ഉത്തരവാദിത്വം ഞങ്ങള്‍ക്കു മാത്രമാണ്. ഞങ്ങള്‍ അവിടെ തുടര്‍ന്നാല്‍ പലരുടേയും ജോലി പോകുമെന്ന അവസ്ഥയായി.ആയതിനാല്‍ ഞാനും ബാലകൃഷ്ണനും എല്ലാം കെട്ടിപ്പൂട്ടി കൊച്ചിക്ക് വണ്ടി പിടിച്ചു.നാട്ടിലെത്താന്‍ ഒരു ആഴ്ചപ്പതിപ്പിന്റെ വായനാദൂരം മാത്രം.ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രയാക്കാനെത്തിയ ചുണ്ടുകളിലെ പുഞ്ചിരിയുടെ അര്‍ത്ഥമെന്തായിരുന്നു.സൗഹൃദങ്ങളില്‍ കണക്ക് ഐശ്ചികവിഷയമല്ല.
...മണിലാല്‍